അഹമ്മദ് ഇബ്നു ഫദ്ലാന്റെ യാത്രകൾ ; ഒരു വൈകിംഗ് അന്ത്യയാത്ര. ജോ ജോസഫ്
(ഇബ്ൻ ഫാദ്ലാൻ്റെ യാത്രാ വിവരണങ്ങളിൽ നിന്ന്. 10 ആം നൂറ്റാണ്ട്: അദ്ദേഹം കണ്ട വൈക്കിംഗ് ഗോത്രങ്ങൾ : വോൾഗ ബൾഗർസ് (Volga Bulgars) & റാസ് Rus(today’s west Russia )
AD 922, തണുത്ത വോൾഗ നദിയുടെ മഞ്ഞുവീണു മരവിച്ച തീരത്ത്, അബ്ബാസി ഖലീഫയുടെ ദൂതനായി എത്തിയ അഹ്മദ് ഇബ്ൻ ഫദ്ലാൻ ചരിത്രത്തിൻ്റെ താളുകളിൽ എന്നെന്നേക്കുമായി പതിക്കപ്പെട്ട ഒരു അപൂർവ കാഴ്ച്ചക്ക് സാക്ഷിയായി , ചരിത്രത്തിലെ കുപ്രസിദ്ധരായിരുന്ന അനേകം വൈക്കിംഗ് ഗോത്രങ്ങളിൽ ഒന്നിൽ ഒരു വൈകിംഗ് ഗോത്രതലവൻ മരിച്ച ദിവസം ആയിരുന്നു അന്ന്.
ശവക്കുഴി
“രാജാവിൻ്റെ അധികാരങ്ങൾ ഉള്ള ഗോത്രതലവൻ മരിച്ചപ്പോൾ, അദ്ദേഹത്തിൻ്റെ ശരീരം പത്തു ദിവസത്തേക്ക് താൽക്കാലികമായൊരു ശവക്കുഴിയിൽ സ്ഥാപിച്ചു. ഈ സമയത്ത്, അദ്ദേഹത്തിൻ്റെ സ്വർഗ്ഗ യാത്രയ്ക്കായി അണികൾ വസ്ത്രങ്ങൾ തയ്ക്കുകയും, ഒരു യോദ്ധാവിന് നൽകേണ്ട യോഗ്യമായ വിടവാങ്ങലിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുകയും ചെയ്തു. ഒരിക്കൽ ഓളപരപ്പുകളെ കീറി മുറിച്ച് യാത്രചെയ്തിരുന്ന അദ്ദേഹത്തിൻ്റെ കപ്പൽ കരയിലേക്ക് വലിച്ചെത്തിച്ച്, അതിനെ ഒഴുകുന്ന ശവകുടീരമാക്കി ഒരുക്കിയിരുന്നു.
എന്നാൽ ഏറ്റവും ഭയാനകമായ ചടങ്ങ് ഗോത്രത്തിലെ അനേകം അടിമ ദാസി സ്ത്രീകളിൽ ഒരാളെ സ്വമേധയാലോ നിർബന്ധിച്ചോ അന്ത്യയാത്രയിൽ ഗോത്രനേതാവിനെ അനുഗമിക്കുവാനും, തുടർന്ന് അതിന് വേണ്ടി ഒരുക്കുവാനും നടത്തിയ ചടങ്ങുകൾ ആയിരുന്നു. മരിച്ച നേതാവിനോടൊപ്പം ബലികൊടുക്കപ്പെടേണ്ടവൾ ആയിരുന്നു അവൾ.
തിരഞ്ഞെടുക്കപ്പെട്ടവൾ
“മൂപ്പനോടൊപ്പം മരിക്കാൻ ആരാണ് തയ്യാറെന്ന് ചോദിച്ചപ്പോൾ, ഒരു പെൺകുട്ടി സ്വമേധയാ മുന്നോട്ട് വരികയാണുണ്ടായത്.”
“തിരഞ്ഞെടുക്കപ്പെട്ട നിമിഷം മുതൽ ദാസി എന്ന സ്ഥാനം മാറി അവളോട് ഒരു രാജ്ഞിയെപ്പോലെ എല്ലാവരും പെരുമാറി. "മരണത്തിൻ്റെ മാലാഖമാർ" എന്നറിയപ്പെട്ടിരുന്ന രണ്ടു വൃദ്ധ പുരോഹിത സ്ത്രീകൾ അവളുടെ എല്ലാ ആവശ്യങ്ങളും നിവൃത്തിച്ചു നൽകിയിരുന്നു.”
“അവൾക്ക് പരിധിയിൽ കൂടുതൽ ലഹരി പാനീയങ്ങൾ നൽകി മത്ത് പിടിപ്പിച്ചു, വ്യത്യസ്ത താളത്തിൽ അനേകം പാട്ടുകൾ പാടി, ഗോത്ര ഗ്രാമത്തിലെ വഴികളിലൂടെ ഘോഷയാത്രയായി ആനയിച്ചു.”
“ഗോത്രത്തിലെ യോദ്ധാകളായ പുരുഷൻമാർ അവളെ ചുംബിച്ച് ആദരവ് പ്രകടിപ്പിച്ചു. ആ പ്രകടനം ആദരവിൻ്റെയും വിധിയുടെയും ഒരു വിചിത്രമായ സമ്മിശ്രണമായി എനിക്ക് തോന്നി.
ഇബ്ൻ ഫദ്ലാൻ അവളുടെ പെരുമാറ്റം ശ്രദ്ധിച്ചിരുന്നു: “അവൾ തെല്ലും ഭയപ്പെട്ടിരുന്നില്ല, ഒരു ഒരുപക്ഷേ ഒരു അടിമ സ്ത്രീക്ക് ജീവിതത്തിൽ ആദ്യമായി ലഭിച്ച അംഗീകാരത്തിൻ്റെ സംതൃപ്തി ആയിരിക്കാം- ആ മുഖത്ത് അഭിമാനം ഉണ്ടായിരുന്നു. അത് അഭിനയം ആണോ സ്വഭാവികം ആണോ എന്ന് തീർച്ചയില്ല.“
